Friday, 20 September 2013

ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിച്ചാല്‍ ഇനി 1000 രൂപ പിഴ

ഹെല്‍മറ്റില്ലാത്ത ബൈക്ക് യാത്രക്കാര്‍ ഇനി 100 രൂപ പിഴ നല്‍കി രക്ഷപ്പെടാന്‍ മോട്ടോര്‍ വാഹന വകുപ്പ് സമ്മതിക്കില്ല. ഇനി മുതല്‍ 1000 രൂപ പിഴ നല്‍കേണ്ടിവരും. 100 രൂപ പിഴ നല്‍കി തടിയൂരുന്ന പതിവ് മൊത്തത്തില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണീ നടപടി. ഈ നിയമലംഘനം വീണ്ടും ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദുചെയ്യും.

ജില്ലയില്‍ 95 ശതമാനം ബൈക്ക് യാത്രക്കാരും ഹെല്‍മറ്റ് ഉപയോഗിക്കുന്നില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ കണ്ടെത്തല്‍. നാമമാത്ര പിഴ വാങ്ങുന്നതിനാല്‍ ഹെല്‍മറ്റില്ലാത്ത യാത്ര നിര്‍ബാധം തുടരുകയാണ്. ഹെല്‍മറ്റ് ധരിക്കാതെയും അശ്രദ്ധമായും മനുഷ്യജീവന് അപകടകരമായും സാധ്യതയുള്ള രീതിയില്‍ വാഹനം ഓടിച്ചാലും 1000 രൂപ പിഴ ഈടാക്കും.

പിടിക്കപ്പെട്ടാല്‍ ആര്‍.ടി.ഓഫീസിലെ കമ്പ്യൂട്ടറില്‍ ഡ്രൈവറുടെ ലൈസന്‍സില്‍ രേഖപ്പെടുത്തും. വീണ്ടും പിടിക്കപ്പെട്ടാല്‍ മോട്ടോര്‍ വാഹന നിയമമനുസരിച്ച് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.

മോട്ടോര്‍ സൈക്കിളില്‍ മൂന്നുപേര്‍ യാത്രചെയ്താലും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. മോട്ടോര്‍ സൈക്കിളിന്റെ അനുവദനീയമായ വേഗത മണിക്കൂറില്‍ 50 കിലോമീറ്റര്‍ ആണ്. ഹെല്‍മറ്റ് ധരിക്കാതെ 50 കിലോ മീറ്റര്‍ വേഗതയില്‍ കൂടുതല്‍ ഓടിച്ചാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. 2012ല്‍ ജില്ലയില്‍ 1629 മോട്ടോര്‍ സൈക്കിള്‍ അപകടങ്ങളുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അപകടം കുറയ്ക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.

No comments: